Translate

Friday, June 27, 2014

മക്കൾ തലതാഴ്ത്തട്ടെ കാൻഹയ്യയുടെ സ്നേഹം കണ്ട്



 ഒരിക്കൽ ജയിലിൽ പോയാൽ സ്ത്രീ പിന്നെ എന്നും ബന്ധുക്കൾക്ക് വെറുക്കപ്പെട്ടവൾ തന്നെ. സ്വന്തം മക്കൾ പോലും തിരിഞ്ഞുനോക്കില്ല. എന്നാൽ ലക്നൗവിലെ വിജയയെ പുറത്തിറക്കിയത് സ്വന്തം മകൻ തന്നെയാണ്. അവൻ ജനിച്ചതും പതിനൊന്നു വയസുവരെ വളർന്നതും അമ്മയ്ക്കൊപ്പം ജയിലിൽ തന്നെയായിരുന്നു എന്നതാണ് മറ്റൊരാശ്ചര്യം. ജാമ്യത്തുകയില്ലാത്തതിനാലാണ് കൊലപാതക കേസിൽ പിടിക്കപ്പെട്ട നാൽപ്പത്തെട്ടുകാരി വിജയ ലക്‌നൗവിലെ ജയിലിൽ രണ്ടു പതിറ്റാണ്ട് കഴിയേണ്ടിവന്നത്. മകൻ പത്തൊമ്പതുകാരൻ കാൻഹയ്യ കുമാരി ജോലി ചെയ്തു പണമുണ്ടാക്കിയാണ് അമ്മയെ പുറത്തിറക്കിയത്. ഉത്തർപ്റദേശിലെ അലിഗഡിലാണ് സംഭവം. പതിനായിരം രൂപയ്ക്കടുത്ത തുക നൽകാൻ കഴിയാതെ വന്നതോടെയാണ് വിജയയ്ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്. ഈ തുക കെട്ടിവച്ചാണ് മകൻ അമ്മയെ പുറത്തിറക്കിയത്.
1993-ലാണ് വിജയ അറസ്റ്റിലാകുന്നത്. 1994-ൽ ഇവർക്കു ജാമ്യം നൽകിയെങ്കിലും കെട്ടിവയ്ക്കാൻ പണമുണ്ടായിരുന്നില്ല. ഭർത്താവുപേക്ഷിച്ച ഇവർ ജയിലിൽ തന്നെ കുടുങ്ങി. യു.പി ഹൈക്കോടതിയിലാണ് കാൻഹയ്യ പണം കെട്ടിവച്ചത്. കൊലപാതകവുമായി തനിക്കു ബന്ധമൊന്നുമില്ലെന്ന് വിജയകുമാരി പറഞ്ഞു. അഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അറസ്റ്റിലായത്. ഇവരെ പിന്നീടു ലക്‌നൗവിലെ നാരി നികേതൻ ജയിലിലേക്കു മാറ്റി.
പതിനൊന്നുവയസുവരെ കാൻഹയ്യ ജുവനൈൽ റിമാൻഡിലാണ് കഴിഞ്ഞത്. വീട്ടിലേക്കു മടങ്ങാൻ അവസരം കിട്ടിയതോടെ ഫാക്ടറിയിൽ ജോലിക്കു ചേർന്നു. ഇങ്ങനെയാണ് ജാമ്യത്തിനുള്ള പണമുണ്ടാക്കിയത്. കഴിഞ്ഞ മേയ് അഞ്ചിനാണ് വിജയയെ ജാമ്യത്തിലിറക്കിയത്. തന്റെ അമ്മയെ പുറത്തിറക്കിയതിലൂടെ കാൻഹയ്യ മറ്റുള്ള മക്കൾക്ക് മാതൃകയാവുകയാണെന്ന് നാരിനികേതൻ ജയിലിലെ സൂപ്റണ്ട് ശശി ശ്റീവാസ്തവ പറഞ്ഞു. മാതാപിതാക്കളെ വൃദ്ധസദനത്തിലുപേക്ഷിക്കുന്ന മക്കൾ തലതാഴ്ത്തട്ടെ കാൻഹയ്യയുടെ സ്നേഹം കണ്ട്


courtesy-kerala kaumudi