Translate

Friday, February 15, 2013

ഇരയുടെ വാക്കിന് വിലകല്‍പ്പിക്കണം: മാര്‍ത്തോമ പുരോഹിതന്‍ ഫാ. റോയ് പി തോമസ്.


വി എം രാധാകൃഷ്ണന്‍
 
സൂര്യനെല്ലി കേസിലെ ഇരയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് പി ജെ കുര്യന്റെ ബന്ധുവും മാര്‍ത്തോമ സഭ പുരോഹിതനുമായ ഫാ. റോയ് പി തോമസ്. "കേസില്‍ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നാണ് കരുതുന്നത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അതു ശരിവയ്ക്കുന്നു. എത്ര ഉന്നതരായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സഭാംഗമായതുകൊണ്ടു മാത്രം അവരെ സംരക്ഷിക്കുന്ന സമീപനം ഒരു സമുദായവും സ്വീകരിക്കരുത്. പി ജെ കുര്യന്‍ കുറ്റവാളിയാണെങ്കില്‍ നിയമനടപടിക്ക് വിധേയനാക്കണം". സൂര്യനെല്ലിസംഭവം നടന്ന കാലത്ത് കുമളി മാര്‍ത്തോമ പള്ളി വികാരിയും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഫാ. റോയ് ദേശാഭിമാനിയോടു പറഞ്ഞു. സൂര്യനെല്ലി സംഭവത്തിലടക്കം അനീതിക്കെതിരെ പ്രതികരിച്ചതിന് ദീര്‍ഘകാലം മറുനാടുകളില്‍ പോകേണ്ടി വന്ന ഫാ. റോയ് തോമസ് ഇപ്പോള്‍ കുന്നംകുളം കടവല്ലൂര്‍ മാര്‍ത്തോമ പള്ളി വികാരിയും ദീനബന്ധു മിഷന്‍ ഡയറക്ടറുമാണ്. "കുര്യന്‍ തെറ്റുകാരനാണോ അല്ലയോ എന്ന് എനിക്കറിയില്ല. തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെകൂടി ആവശ്യമാണ്. ഇതുവരെയുള്ള അന്വേഷണങ്ങള്‍ പൂര്‍ണമല്ല. ഒരു ധര്‍മരാജനില്‍ കേസ് ഒതുങ്ങിക്കൂടാ. അതിനാല്‍ പുനരന്വേഷണം നടത്തണം. ഇരയെ താറടിക്കാനുള്ള ഭരണാധികാരികളുടെ ശ്രമം ഖേദകരമാണ്" ഫാദര്‍ പറഞ്ഞു. "കേസില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. വികാരിയായി ആദ്യം ചുമതലയേറ്റത് 1995ല്‍ കുമളിയിലാണ്. "96ല്‍ കുമളിയിലെ ബാര്‍ അറ്റാച്ച്ഡ് റസ്റ്റ്ഹൗസിലാണ് പെണ്‍കുട്ടിയെ 16 ദിവസം താമസിപ്പിച്ച് പീഡിപ്പിച്ചത്. അക്കാലത്ത് കുമളി റസ്റ്റ് ഹൗസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു താന്‍. പീഡനത്തിനിരയായ നാളുകളില്‍ മാര്‍ത്തോമ സഭയുടെ പെരിയാര്‍ ഹോസ്പിറ്റലില്‍ കുട്ടിയെ കൊണ്ടുവന്നിരുന്നു. അവശയായ കുട്ടിയെ പരിശോധിച്ച ഡോ. കെ എം തോമസ് അവളെ രക്ഷപ്പെടുത്താമെന്ന് വാക്കുകൊടുത്തതാണ്. എന്നാല്‍, കൊണ്ടുവന്ന സ്ത്രീ പെട്ടെന്ന് കുട്ടിയെയുംകൊണ്ട് സ്ഥലം വിട്ടു. പള്ളി ട്രസ്റ്റിയും പെണ്‍കുട്ടിയുടെ പിതാവും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ അറിയാനിടയായിട്ടുണ്ട്. കേസ് ആദ്യമെത്തിയ ദേവികുളം കോടതിയിലെ മജിസ്ട്രേറ്റും മാര്‍ത്തോമ സമുദായാംഗമാണ്. അദ്ദേഹത്തെ സ്വാധീനിക്കാന്‍ മൂന്നാറിലെ പള്ളിവികാരിക്ക് ഉന്നതങ്ങളില്‍നിന്നടക്കം വന്ന ഫോണ്‍വിളികള്‍ക്ക് കണക്കില്ല. ഇവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തോയെന്ന് അറിയില്ലെന്നും ഫാദര്‍ പറഞ്ഞു. അക്കാലത്ത് സ്ത്രീപീഡനത്തിനെതിരെ നിരവധി വേദികളില്‍ പ്രതികരിച്ചിട്ടുണ്ട്. വിലക്കുകള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. തന്നെ കുമളിയില്‍നിന്നു കട്ടപ്പന പള്ളിയിലേക്ക് മാറ്റി. 1999ല്‍ പി ജെ കുര്യന്‍ ഇടുക്കിയില്‍ തോറ്റു. തുടര്‍ന്ന്, മധ്യപ്രദേശിലെ ആദിവാസിമേഖലയിലേക്ക് സ്ഥലം മാറ്റി. അഞ്ചുവര്‍ഷത്തിനുശേഷം ഗുജറാത്തിലേക്ക്. മൂന്നുവര്‍ഷത്തിനുശേഷം തിരിച്ച് കേരളത്തിലേക്ക്. പിന്നെ മൂന്നുവര്‍ഷം ചിക്കാഗോയിലേക്ക്. ഇപ്പോള്‍ വീണ്ടും കേരളത്തില്‍. "ഞാന്‍ ഇവിടെനിന്ന് പോകുമ്പോഴും ഇപ്പോഴും സൂര്യനെല്ലി ചര്‍ച്ചയാണ്. എന്റെ മനസ്സ് പറയുന്നു, കുറ്റവാളികള്‍ അഴിയെണ്ണുകതന്നെ ചെയ്യും" -ഫാ. റോയ് പറഞ്ഞു. റാന്നി അയിരൂര്‍ തായില്ലം പുളിയോടില്‍ പി വി തോമസിന്റെയും പൊന്നമ്മയുടെയും മകനാണ് ഫാ. റോയ്. പി ജെ കുര്യന്റെ അമ്മ റാഹേലമ്മ ഈ തറവാട്ടുകാരിയാണ്.

Thursday, February 14, 2013

നിയന്ത്രണം ജനങ്ങള്‍ക്ക്; മന്ത്രിമാരുടെ പ്രതിമാസ വൈദ്യുതിബില്‍ അരലക്ഷം വരെ





 


 സംസ്ഥാനം രൂക്ഷമായ വൈദ്യുതിപ്രതിസന്ധിയിലായിരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വീട്ടിലെ പ്രതിമാസ വൈദ്യുതിബില്‍ 30,000 മുതല്‍ 40,000 രൂപവരെ. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം മുഖ്യമന്ത്രിക്കാണെങ്കിലും ഇതര മന്ത്രിമാരും മോശക്കാരല്ല. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി വിപുലമായ പ്രചാരണങ്ങളിലൂടെ ജനങ്ങളെയാകെ നിര്‍ബന്ധിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് ഇത്തരത്തില്‍ ധൂര്‍ത്തു നടത്തുന്നത്. വിവരാവകാശ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഡി ബി ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള ചില മന്ത്രിമാരുടെ വിവരങ്ങള്‍ നല്‍കാനും അധികൃതര്‍ തയ്യാറായില്ല. രണ്ട് ഉപഭോക്തൃ നമ്പറുള്ള മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ ജനുവരിയിലെ വൈദ്യുതി ബില്‍ 27,877 രൂപയാണ്. ഒക്ടോബറില്‍ ഇത് 41,941 രൂപയും സെപ്തംബറില്‍ 36,403 രൂപയുമായിരുന്നു. ജനുവരിവരെയുള്ള ആറുമാസത്തെ രേഖകളാണ് ലഭ്യമായത്. ഇതില്‍ ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ചത് ഡിസംബറിലാണ്. 19,656 രൂപ. ചില മാസം മുഖ്യമന്ത്രിയെയും കടത്തിവെട്ടുന്ന പ്രകടനമാണ് ഇക്കാര്യത്തില്‍ ധനമന്ത്രി കെ എം മാണിയുടേത്. കഴിഞ്ഞ ആഗസ്തില്‍ മാത്രം മാണിയുടെ വസതിയായ പ്രശാന്തിലെ ബില്‍ തുക 51,925 രൂപയാണ്. കഴിഞ്ഞ ജനുവരിയിലെ ബില്ലാകട്ടെ 27,545 രൂപയും. ചെറിയ പാര്‍ടിയുടെ പ്രതിനിധിയാണെങ്കിലും യുവമന്ത്രി അനൂപ് ജേക്കബ് വൈദ്യുതിബില്ലില്‍ മുന്നിലാണ്. അനൂപിന്റെ ഔദ്യോഗിക വസതിയായ നെസ്റ്റിലെ ജനുവരിയിലെ വൈദ്യുതി ബില്‍ 25,461 രൂപയാണ്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വസതിയായ അശോകയിലെ ജനുവരിയിലെ ബില്‍തുക 17,743 രൂപയാണ്. ഡിസംബര്‍ ഒഴികെയുള്ള മറ്റു മാസങ്ങളിലും ബില്‍തുക പതിനയ്യായിരവും അതിനു മുകളിലുമാണ്. ഡിസംബറില്‍ 11,981 രൂപയാണ് ഒടുക്കിയത്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 13,034 രൂപയുടെ വൈദ്യുതിയാണ്. സെപ്തംബറില്‍ 18,120 രൂപയും ആഗസ്തില്‍ 17,655 രൂപയും. ഡിസംബറിലാണ് കുറവ്. അതുതന്നെ 10,616 രൂപയായി. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 14,959 രൂപയുടെ വൈദ്യുതിയാണ്. നവംബറില്‍ 10,139 രൂപയും സെപ്തംബറില്‍ 12,209 രൂപയുമായിരുന്നു ബില്‍. മന്ത്രി എം കെ മുനീറിന്റെ വീട്ടിലെ ജനുവരിയിലെ ഉപയോഗം 8816 രൂപയാണ്. ഒക്ടോബറിലെ 12,968 രൂപയാണ് കൂടിയ തുക. ഏറ്റവും കുറച്ച് ഉപയോഗിച്ചത് ഡിസംബറിലാണ്. 8051 രൂപ.

മന്ത്രി പി കെ ജയലക്ഷ്മിയുടെ വസതിയിലെ ജനുവരിയിലെ ബില്‍ 10,117 രൂപയാണ്. 11,485 രൂപ ബില്‍ ഒടുക്കിയ ഡിസംബറിലെയാണ് കൂടിയ ഉപയോഗം. റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെ ഉപയോഗം ശരാശരി 8500 രൂപയ്ക്കു മുകളിലാണ്. ജനുവരിയില്‍ 8654 രൂപയാണ്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബിന്റെ വീട്ടില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 6734 രൂപയുടെ വൈദ്യുതിയാണ്. കഴിഞ്ഞ ആഗസ്തില്‍ 10,852 രൂപയും ഒക്ടോബറില്‍ 8446 രൂപയുമായിരുന്നു ബില്‍. 5649 രൂപ ബില്‍ ഒടുക്കിയ സെപ്തംബറിലാണ് കുറഞ്ഞ ഉപയോഗം. എറണാകുളം ജില്ലക്കാരനായ എക്സൈസ് മന്ത്രി കെ ബാബുവിന്റെ ബില്‍ പൊതുവെ കുറവാണ്. ശരാശരി 4000-4500 രൂപയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കാവേരിയിലെ വൈദ്യുതി ബില്‍. ഡിസംബറില്‍ 4605 രൂപയായിരുന്നു. ജനുവരിയില്‍ 4039 രൂപയും. ഒക്ടോബറിലാണ് ഏറ്റവും കൂടിയ തുക- 5140 രൂപ.
 വൈദ്യുതി
 ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ മുടക്കുമ്പോഴാണ് ഇക്കാര്യത്തില്‍ മന്ത്രിമാരുടെ ധൂര്‍ത്ത്. ബോധവല്‍ക്കരണത്തിനുള്ള ദൃശ്യ-ശ്രാവ്യ പരസ്യങ്ങള്‍ക്കായി 2010 മുതല്‍ കഴിഞ്ഞ ജനുവരിവരെ സര്‍ക്കാര്‍ 11 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ഇത് മന്ത്രിമാരില്‍പോലും ഏശുന്നില്ലെന്നാണ് ഇവരുടെ വൈദ്യുതിബില്‍ വ്യക്തമാക്കുന്നത്.

Wednesday, February 13, 2013

ടി.വി.യില്‍ മുങ്ങി താളംതെറ്റുന്ന കുടുംബസദസ്സുകള്‍




സിനിമ, സീരിയല്‍ തുടങ്ങിയവ നിഷ്കളങ്ക മനസ്സുകളെ ഇളക്കിമറിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ടെലിവിഷന്‍ ചാനലുകള്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. കുട്ടികള്‍ കാര്‍ട്ടൂണുകള്‍ക്ക് അടിമപ്പെടുമ്പോള്‍ മുതിര്‍ന്നവര്‍ സീരിയലുകളുടെ സ്വാധീനവലയത്തിലാണ്.  പ്രത്യേകിച്ച് സ്ത്രീകളില്‍ ജോലിയില്ലാത്ത കുടുംബിനികളും വീട്ടുജോലിക്കാരികളും മറ്റും.  മുതിര്‍ന്ന പെണ്‍കുട്ടികളെയാണ് ഇതിലൊക്കെ വലിയ മാറാരോഗം ബാധിച്ചിരിക്കുന്നത്. പഠനവും ഇതര കലാവാസനകളും തഴഞ്ഞ് സെക്സിന്റെയും സ്റ്റണ്ടിന്റെയും ഫാന്റസിയുടെയും പുറകേ അവര്‍ പായുന്നു.ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രവേശനത്തോടെ, ടെലിവിഷന്‍ പരിപാടികളുടെ ശബ്ദവും ദൃശ്യഭംഗിയും ഒക്കെ മികവുറ്റതാക്കാന്‍ സാധിച്ചു. 
ആവശ്യത്തിലധികം പണവും വീട്ടില്‍ സ്വകാര്യതയും വിവിധ ചാനലുകളും ഇന്റര്‍നെറ്റും രാത്രിപ്പടങ്ങളും എല്ലാം സമ്പന്നവിഭാഗത്തിലെ യുവതീയുവാക്കളെ വഴിതെറ്റിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.

ടെലിവിഷനിലെ സീരിയല്‍ കണ്ടില്ലെങ്കില്‍ അസ്വസ്ഥതയുണ്ടാകുന്നവരും ഏതെങ്കിലും ഒരു ദിവസം കാണാന്‍ സാധിക്കാത്തവര്‍ക്ക് ഫോണ്‍വിളിച്ച് കഥ പറഞ്ഞുകൊടുക്കുന്നവരുമായ ഒരു സമൂഹം നമ്മുടെ ഇടയിലുണ്ട്.  കലാബോധവും സര്‍ഗശേഷിയുമുളള ഭര്‍ത്താവ് ഷേക്സ്പിയര്‍ കൃതി വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ സീരിയല്‍ ഭ്രമം പൂമുഖമുറിയില്‍ അരങ്ങേറുന്നത്. ടി.വി.യില്‍കൂടി എത്തുന്ന പരമ്പരകളിലൂടെ സുഖദു:ഖങ്ങള്‍ പങ്കിടുന്ന അവസ്ഥ ഇന്ന് സ്ത്രീകളുടെ ഇടയില്‍ സംജാതമായിരിക്കുന്നു.
ടെലിവിഷന്‍ പരിപാടികളിലുളള അമിത താത്പര്യംമൂലം വീടുകളിലെ ‘ടൈം മാനേജ്മെന്റ്’ പലപ്പോഴും പാളിപ്പോകുന്നു.  പണ്ടൊക്കെയാണെങ്കില്‍ മുറ്റത്തേക്കിറങ്ങി അയല്‍ക്കാരുമായി സൌഹൃദസംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. വീടുകള്‍ തമ്മിലുളള അടുപ്പവും വീട്ടിലുളള അംഗങ്ങള്‍ തമ്മിലുളള സംഭാഷണവും പരമ്പരകളുടെ പ്രളയത്തില്‍ ഇന്നു നഷ്ടപ്പെട്ടുപോയിരിക്കുന്നു. 

കൌമാരപ്രായത്തില്‍ എന്തു ചിന്തിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കുട്ടികളുടെ ഭാവി രൂപംകൊളളുന്നത്.  ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടി പാതിരാത്രിയിലും ഉറങ്ങാതിരുന്ന് ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്നു. സെക്സ് ചാനലുകളില്‍ക്കൂടി കിട്ടുന്ന വികലമായ ലൈംഗിക സങ്കല്പങ്ങള്‍ ബാലമനസ്സുകളെ വേട്ടയാടുന്നു.  അയലത്തെ സ്ത്രീ കുളിക്കുമ്പോള്‍ ഒളിഞ്ഞുനോക്കാന്‍ കുട്ടി നിര്‍ബന്ധിതനാവുന്നു.

ലൈംഗികത ഒരു ഉപഭോഗവസ്തു എന്ന കാഴ്ചപ്പാടാണ് മിക്ക പരിപാടികളും ജനങ്ങളിലെത്തിക്കുന്ന സന്ദേശം.  പണ്ട് കുടുംബങ്ങളിലുണ്ടായിരുന്ന ശിക്ഷയും ശിക്ഷണവും കടംകഥ പറയലും ഒക്കെ ഇന്നെവിടെപ്പോയി ? കഥ പറഞ്ഞുകൊടുക്കുന്ന അമ്മയോടും മുത്തശ്ശിയോടും  കുട്ടികള്‍ ജിജ്ഞാസയോടെ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അതിനുളള സമയംപോലും ഇന്നു നഷ്ടമായിരിക്കുന്നു.  ചെണ്ടകൊട്ടാന്‍ ഇഷ്ടമായതുകൊണ്ട് ഒരാള്‍ ചെണ്ട വാങ്ങി എന്നിരിക്കട്ടെ.  പക്ഷെ ഇത് എപ്പോഴും എടുത്തുവച്ച് കൊട്ടേണ്ട ആവശ്യമുണ്ടോ? ഇതുപോലെയാണ് ടെലിവിഷന്റെ കാര്യവും.

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഗാനചിത്രീകരണ രംഗങ്ങളും പ്രതിലോമവാസനകളെ  മഹത്വവത്ക്കരിക്കുന്ന പരമ്പരകളും നമ്മുടെ കുടുംബാ ന്തരീക്ഷത്തില്‍ ടെലിവിഷന്‍ എത്തിക്കുന്ന സാംസ്കാരിക സന്ദേശങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.ചില പ്രത്യേക പരമ്പരകള്‍ കാണുന്നതുമൂലം കുട്ടികള്‍ക്ക് പേടിസ്വപ്നങ്ങളുണ്ടാകുന്നു.  കാലു നിലത്തുമുട്ടാതെ ആളുകള്‍ നടക്കുന്ന രംഗങ്ങള്‍ കുട്ടികളില്‍ പേടിയുളവാക്കും.  കുഞ്ഞുമനസ്സിന് കഥകള്‍ ഇഷ്ടമാണ്.  യക്ഷിക്കഥകള്‍ പോലും. പേടിച്ചുപേടിച്ചാണ് കുഞ്ഞുങ്ങള്‍ യക്ഷിക്കഥകള്‍ കാണുന്നത്. ഒപ്പുകടലാസ്സുപോലെ ഒപ്പിയെടുക്കുന്ന കുഞ്ഞുമനസ്സുകളുടെ ആരോഗ്യം വളര്‍ത്തുന്ന പരിപാടികളായിരിക്കണം കുട്ടികള്‍ കാണേണ്ടത്.  
ടെലിവിഷനിലെ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയൊരു ആഹാരക്രമം വളര്‍ത്തി യെടുക്കുന്ന തലത്തില്‍ വരെ ടെലിവിഷന്റെ സ്വാധീനം എത്തിനില്‍ക്കുന്നു.  ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആഹാരം കഴിക്കുന്നത് പരസ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്.അനുകരണഭ്രമത്തിനും ആഡംബരജീവിതത്തിനും ടെലിവിഷന്‍ സജ്ജമാക്കുന്ന മാതൃകകള്‍ ഒരു അയഥാര്‍ത്ഥ ജീവിതസങ്കല്പം കരുപ്പിടിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്.
ടെലിവിഷന്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ പല സമയത്തായി ടിവി കാണുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല.  ഒരു സാധാരണ ടിവിയുടെ സ്ക്രീനില്‍ നിന്നും മൂന്നുമീറ്ററെങ്കിലും അകലത്തില്‍ ഇരുന്നുവേണം ടി.വി. കാണാന്‍.  സ്ക്രീനിന് പല അളവുകളുളള ടിവികളുണ്ടല്ലോ.  പൊതുവില്‍ പറഞ്ഞാല്‍, ടെലിവിഷന്‍ സ്ക്രീനിന്റെ കോണോടുകോണായ നീളത്തിന്റെ അഞ്ചുമടങ്ങ് ദൂരെ മാറിയിരുന്നു ടിവി കാണുകയാണ്  ഉചിതം.
ടെലിവിഷന്‍ കാണുമ്പോള്‍ മുറിയില്‍ സാമാന്യം വെളിച്ചമുണ്ടായിരിക്കണം.  രാത്രിയില്‍ ലൈറ്റ് അണച്ചിരുന്ന് ഒരു കാരണവശാലും ടി.വി കാണരുത്.  

കണ്ണട ആവശ്യമുളളവര്‍, ടിവി കാണുമ്പോഴും കണ്ണട ഉപയോഗിക്കണം.  അടുത്തു നിന്ന് ടി.വി കാണുന്നതിനും കൂടെക്കൂടെ ചാനലുകള്‍ മാറ്റുന്നതിനും കുട്ടികളെ അനുവദിക്കരുത്.  ഇത് കണ്ണിന് ആയാസമാണെന്നോര്‍ക്കുക.  ചാനലുകള്‍ മാറ്റുമ്പോള്‍ അതിലെ ദൃശ്യങ്ങളും വെളിച്ചവും വ്യത്യസ്തമായിരിക്കും.
രാത്രിയില്‍ ഉറക്കക്കുറവാണ്, കണ്ണില്‍ക്കൂടി വെളളംവരുന്നു, കണ്ണില്‍ പൊടി കിടക്കുന്നതുപോലെ കരുകരുപ്പ് തോന്നുന്നു തുടങ്ങിയ പരാതികളുമായി ധാരാളം രോഗികള്‍ ഡോക്ടറെക്കാണാന്‍ എത്താറുണ്ട്.
ഇമവെട്ടാതെ ടി.വി. യിലേക്ക് വളരെ ശ്രദ്ധിച്ചു നോക്കിയിരിക്കുന്നവര്‍ക്ക് കണ്ണുനീരിന്റെ ബാഷ്പീകരണംമൂലം കണ്ണിന് വരള്‍ച്ച അനുഭവപ്പെടുന്നു.  നാല്പതുവവയസ്സ്് കഴിഞ്ഞവരിലാണ് ഇതു പ്രകടമാകുന്നത്.

കുറെസമയം ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അല്പസമയം കണ്ണടച്ച് കണ്ണിനു വിശ്രമം കൊടുക്കുന്നത് നല്ലതാണ്.  കണ്‍പോളകള്‍ സാധാരണരീതിയില്‍ അടയ്ക്കുക യും തുറക്കുകയും ചെയ്യുമ്പോള്‍ കണ്ണുനീര്‍ കണ്ണിലെല്ലായിടത്തും വ്യാപിക്കുകയും കണ്ണിന്റെ സുതാര്യത നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു.
ടിവി സ്ക്രീനിലുളള വെളിച്ചത്തിന്റെ തോതും നിറത്തിന്റെ അളവും കണ്ണിന് സുഖകരമായ രീതിയില്‍ ക്രമീകരിച്ചുവയ്ക്കണം.മിക്ക ടി.വി സ്ക്രീനിനും ‘ആന്റിഗ്ളെയര്‍ പ്രോപ്പര്‍ട്ടി’ അഥവാ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തെ പ്രതിരോധിക്കുന്ന ഗുണം ഉണ്ടായിരിക്കും.ഇതില്ലെങ്കില്‍ നാം ധരിക്കുന്ന കണ്ണടയില്‍, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തെ പ്രതിരോധിക്കുന്ന ഗുണം കൊടുക്കാന്‍ പറ്റും.  

കണ്ണ് ചരിച്ചുപിടിച്ചുനോക്കുക, ചുരുക്കിപ്പിടിച്ചുനോക്കുക, ടി.വി സ്ക്രീനിന്റെ അടുത്തുപോയി നോക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കണ്ണിനുളള അസുഖത്തെ ചൂണ്ടിക്കാട്ടുന്നവയാണ്.

സാധാരണ ഗതിയില്‍ പ്രകടമാകാത്ത കോങ്കണ്ണും ടെലിവിഷന്‍ ശ്രദ്ധിച്ചു നോക്കി,ക്കാണ്ടിരിക്കുമ്പോള്‍ പ്രകടമാകാറുണ്ട്.  കോങ്കണ്ണുണ്ടോ എന്നറിയാന്‍ ടെലിവിഷന്‍ കാണുന്ന കുട്ടിയെ നിരീക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ സാധാരണയായി ഉപദേശിക്കാറുളളത്.
നമ്മുടെ കണ്ണിന്റെ നിരപ്പില്‍ ആയിരിക്കണം ടി.വി.യുടെ സ്ഥാനം കണ്ണ്് ഉയര്‍ത്തി നോക്കാനോ താഴേയ്ക്കു നോക്കി ടിവി കാണാനോ ശ്രമിക്കരുത്.
ടെലിവിഷന്‍ സ്ക്രീനില്‍ വെട്ടലോ ഗ്രെയിന്‍സോ ഉളളപ്പോള്‍ കാണുന്നത് അപസ്മാരത്തിന്റെ പ്രവണതയുളള കുട്ടികള്‍ക്ക് അതു പ്രത്യക്ഷപ്പെടാനിടയാക്കും.
ടെലിവിഷന്‍ പ്രയോജനപ്പെടുത്തുക
യോഗ ക്ളാസ്സുകള്‍, പാചക ക്ളാസ്സുകള്‍, ഗാര്‍ഡനിംഗ്, ആരോഗ്യ പരിപാടികള്‍, വാര്‍ത്തകള്‍, ശാസ്ത്രപരിപാടികള്‍ തുടങ്ങി വളരെയധികം അറിവുകള്‍ പകര്‍ന്നു നല്‍കുന്ന നിരവധി പ്രോഗ്രാമുകള്‍ ടിവിയില്‍ കൂടി പ്രേക്ഷകര്‍ക്കു ലഭിക്കുന്നു.  ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ടെലിവിഷന്‍ ഒരു ഉത്തമ മാധ്യമം തന്നെയാണ്.  സംശയമില്ല.

crtsy-madhyamam