Translate

Tuesday, July 24, 2012

കേന്ദ്രം എന്‍ഡോസള്‍ഫാനൊപ്പം


ന്യൂഡല്‍ഹി: കേരളം, കര്‍ണ്ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളവും കര്‍ണ്ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അഞ്ചുവര്‍ഷം സമയം വേണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. 1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്. കേന്ദ്രകൃഷിമന്ത്രാലയം മുഖേനയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്

എന്‍ഡോസള്‍ഫാന്‍ വില്‍പന : കേന്ദ്രത്തിന്റെ പച്ചക്കൊടി


ന്യൂഡല്‍ഹി: കേരളം, കര്‍ണാടക എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും പ്രായോഗികമല്ലെന്നും ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുമതിക്കാമെന്നാണ് കേന്ദ്രനിലപാട്.

കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.

ഇതിനിടെയാണ് ഈ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നതിന് എതിര്‍പ്പുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി നേരത്ത നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്.

മെക്‌സിക്കോ, അര്‍ജന്റീന, ഗ്വാട്ടിമാല, ഇക്വഡോര്‍, ഉറുഗ്വായ്, മൊസാംബിക്, സുഡാന്‍, ഉഗാണ്ട, സാംബിയ, പാകിസ്താന്‍, ചൈന, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് വിദഗ്ധസമിതി നേരത്തെ നിര്‍ദ്ദേശിച്ചത്.
courstesy-The Deshabhimani and The Mathrubhumi

Monday, July 23, 2012

ഭക്ഷ്യഗുണമേന്മ ഉറപ്പാക്കണം


                                    
 
ഭക്ഷ്യവിഷബാധയെക്കുറിച്ചും മായം ചേര്‍ക്കലിനെക്കുറിച്ചും ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയെക്കുറിച്ചും സര്‍ക്കാരിന് ബോധംവരാന്‍ ഒരു വിദ്യാര്‍ഥി മരിക്കേണ്ടിവന്നു. തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നിന്ന് അറേബ്യന്‍ ഭക്ഷണമായ ഷവര്‍മ കഴിച്ച യുവാവ് ബംഗളൂരുവിലാണ് മരണമടഞ്ഞത്. അതോടെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധനകള്‍ നടത്തുന്നു; പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നു; പച്ചക്കറികളിലും പഴങ്ങളിലും വരെ മാരകമായ വിഷാംശം കലരുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നു. ഏതാനും ദിവസമായി വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതുതന്നെയാണ്. ചത്ത കോഴിയുടെ ചീഞ്ഞളിഞ്ഞ ഇറച്ചിപോലും ഭക്ഷണപദാര്‍ഥമായി മലയാളിയുടെ മുന്നിലെത്തുന്നു എന്നതാണ് അതിലൊന്ന്. ചെറുകിട- ഇടത്തരം ഹോട്ടലുകളില്‍ മാത്രമല്ല വന്‍കിട നക്ഷത്ര ഹോട്ടലുകളില്‍വരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം വിതരണം ചെയ്യുന്നു. ശുചിത്വമില്ലായ്മ ഇത്തരം സ്ഥാപനങ്ങളുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. അടുക്കളയ്ക്കകത്ത് ശൗചാലയവും തുറന്നുകിടക്കുന്ന അഴുക്കുചാലുകളുമുള്ള ഹോട്ടലുകളെക്കുറിച്ചും വാര്‍ത്തകള്‍ വന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ക്യാന്റീന്‍ പകര്‍ച്ചവ്യാധികളുടെ ഏജന്‍സികളായി മാറുന്നുവെന്നാണ് തിരുവനന്തപുരത്തെ ക്യാന്റീന്‍ അടുക്കളയില്‍ കക്കൂസ് കണ്ടെത്തിയതോടെ തെളിഞ്ഞത്. ഒരു പഴം- പച്ചക്കറി വ്യാപാരി മാധ്യമങ്ങളോടു പറഞ്ഞത് തന്റെ കടയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഏതാണ്ട് എല്ലാ വസ്തുക്കളും വിഷമയമാണ് എന്നത്രേ. പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് ശക്തമായ നിയമമുണ്ട്. 1954ലെ മായംചേര്‍ക്കല്‍ നിരോധനിയമം പരിഷ്കരിച്ച് 2006ല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2010 മുതല്‍ കര്‍ശനമായി നടപ്പാക്കിയ ഈനിയമം കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്. മായംചേര്‍ക്കല്‍ കണ്ടെത്തി തടയാന്‍ നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനാണ് ആ ചുമതല. ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍, പഴകിയ ഭക്ഷണം വിതരണം ചെയ്യല്‍ എന്നിവ തടയാനുള്ള കര്‍ക്കശമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനമോ പശ്ചാത്തല സൗകര്യങ്ങളോ സംസ്ഥാനത്ത് ഗൗരവമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് ആദ്യമായി ഫുഡ്സേഫ്റ്റി കമീഷണറേറ്റ് കേരളത്തിലാണ് സ്ഥാപിച്ചതെന്ന അവകാശവാദം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എവിടെവരെയെത്തിയെന്ന് സര്‍ക്കാരിന് മിണ്ടാന്‍ കഴിയാത്തത് ആ രംഗത്തെ അക്ഷന്തവ്യമായ അനാസ്ഥ കൊണ്ടുതന്നെയാണ്. നിയമം അനുശാസിക്കുന്നതരത്തില്‍ ഹോട്ടലുകളുടെ ലൈസന്‍സ്, ഗുണനിലവാരം ഉറപ്പാക്കല്‍, അതിനായുള്ള പരിശോധനകള്‍, മായംചേര്‍ക്കല്‍ തടയല്‍ എന്നിവ യാഥാര്‍ഥ്യമാകണമെങ്കില്‍ സര്‍ക്കാരിനാണ് ഇച്ഛാശക്തിവേണ്ടത്. മലയാളിയുടെ ഭക്ഷണശീലം ഗണ്യമായി മാറിയിട്ടുണ്ട്. നേരത്തെ വീട്ടിലെ ഭക്ഷണം കഴിക്കാനാണ് നിര്‍ബന്ധമെങ്കില്‍ ഇന്നത് കുടുംബസമേതം ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുക എന്നതായിരിക്കുന്നു. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളും ലഘുഭക്ഷണം വില്‍പ്പന നടത്തുന്ന ബേക്കറികളും വിദേശഭീമന്മാരുടെ ഭക്ഷ്യവില്‍പ്പന ശൃംഖലകളും സംസ്ഥാനത്ത് വ്യാപകമാണ് ഇന്ന്. ഇവയൊന്നും തന്നെ നിയമപരമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നില്ല, അല്ലെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഒരു ഹോട്ടലില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ കണ്ടെത്തിയാല്‍ അവര്‍ക്ക് നടപടിയെടുക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അങ്ങനെ എടുത്ത കേസുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ ഉത്തരവ് ഇറക്കിയിരിക്കുന്നു. അതിന്റെ മറവിലാണ് യഥേഷ്ടം മായംചേര്‍ക്കലും തട്ടിപ്പും അരങ്ങേറുന്നത്. ഹോട്ടലുകളിലെ വിലനിലവാരം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും നിലവിലില്ല. തോന്നിയതുപോലെ വില ഈടാക്കുകയാണ്. അതേസമയം, മികച്ച ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന അനേകം ഹോട്ടലുകളും റെസ്റ്റോറന്റുകളും നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗണ്യമായ എണ്ണം വരുന്ന അത്തരം സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പുതിയ സാഹചര്യം കാരണമാകുകയാണ്. മായവും വിഷവും കലരാത്ത ഭക്ഷണം പൗരന്റെ അവകാശമാണ്. അത് ഉറപ്പാക്കല്‍ സര്‍ക്കാരിന്റെ കര്‍ത്തവ്യവുമാണ്. അത്തരമൊരു കര്‍ത്തവ്യം സര്‍ക്കാര്‍ മറന്നുപോകുന്നതാണ് യഥാര്‍ഥ പ്രശ്നം. ഒറ്റയടിക്ക് പരിഹരിക്കപ്പെടാവുന്നതല്ല ഈ വിഷയം. അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കല്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരുടെ ലൈസന്‍സിങ്, ശാസ്ത്രീയമായ പരിശോധനാ സംവിധാനം, ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി തടയാനുള്ള കര്‍ശന നടപടി തുടങ്ങിയ നിരവധി കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷ പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളില്‍ ഉണ്ടാകേണ്ട ജാഗ്രത മറ്റൊരു ഉപാധിയാണ്. രുചി മാത്രമാകരുത് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. അജിനോമോട്ടോ എന്ന വിഷവസ്തു സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി അടുക്കളയില്‍ പരീക്ഷിക്കുന്ന മലയാളിയുടെ ചിത്രം ദയനീയമാണ്. കൃത്രിമമായ നിറത്തിലും മണത്തിലും മുക്കിയ വിഷവസ്തുക്കളോട് പ്രണയംകാട്ടുന്ന ശീലം അവസാനിപ്പിച്ചേതീരൂ. ഏതാനും ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന് ഒടുങ്ങിപ്പോകേണ്ട പ്രശ്നമല്ല ഇത്. സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ബഹുജന സംഘടനകള്‍ ജാഗ്രതയോടെ രംഗത്തിറങ്ങണം. എല്ലാത്തിലുമുപരി ജനങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം.