Translate

Tuesday, January 31, 2012

ചെക്ക് മടങ്ങിയാല്‍ ജയില്‍ശിക്ഷ വേണോ? അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍


Posted on: 31-Jan-2012 06:31 AM
1881ലാണ് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് നിലവില്‍ വന്നത്. അതിനുശേഷം ഈ ആക്ടില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട എല്ലാ വകുപ്പും ഇന്നും നിലനില്‍ക്കുന്നുണ്ട്. 1988ല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ്് ആക്ടില്‍ 17-ാം അധ്യായം നിയമഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തു. അതാണ് "ബാങ്കിങ് പബ്ലിക് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ലോസ് (അമന്‍മെന്റ്) ആക്ട് 1988 (ചുരുക്കത്തില്‍ ആക്ട് 66/88 എന്നുപറയാം)". മേല്‍പ്പറഞ്ഞ ആക്ട് നിലവില്‍ വന്നത് 1989 ജനുവരി ഒന്നിനാണ്.

ആക്ട് 66/88ലെ 17-ാം അധ്യായത്തില്‍ പുതുതായി അഞ്ച് വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. 17-ാം അധ്യായത്തിന്റെ ലക്ഷ്യം ബാങ്കിങ് മേഖലയിലെ ഇടപാടുകളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുക എന്നതാണ്. എന്നാല്‍ , ഈ ആക്ട് 22 വര്‍ഷംകൊണ്ട് ബാങ്കിങ് മേഖലയിലെ ഇടപാടുകളില്‍ എന്ത് വിശ്വാസ്യതയാണ് ഉണ്ടാക്കിയതെന്ന് ചിന്തിക്കേണ്ട കാര്യമാണ്.

അധ്യായം 17-ലെ ആദ്യ വകുപ്പ് 138 ആണ്. 138-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തെ ലളിതമായി ഇങ്ങനെ പറയാം: "എ" എന്ന വ്യക്തി അദ്ദേഹത്തിന് അക്കൗണ്ടുള്ള ബാങ്കിലെ ഒരു ചെക്ക്, "ബി"എന്ന വ്യക്തിക്ക് കൊടുക്കാനുള്ള പണം മാറാന്‍ വേണ്ടി ഏല്‍പ്പിക്കുന്നു. ചെക്ക് "ബി" ബാങ്കില്‍ കൊടുക്കുമ്പോള്‍ "എ"യുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ല എന്ന കാരണത്താല്‍ മടങ്ങുന്നു. നിശ്ചിതസമയത്തിനുള്ളില്‍ ചെക്കില്‍ പറഞ്ഞ പണം കൊടുക്കണമെന്ന് പറഞ്ഞ് "ബി" ഒരു നോട്ടീസ് "എ"യുടെ പേരില്‍ അയക്കുന്നു. മേല്‍പ്പറഞ്ഞ വകുപ്പില്‍ പറയുന്ന ദിവസത്തിനുള്ളില്‍ പണം മടക്കിക്കൊടുത്തില്ലെങ്കില്‍ "എ" യെ ഒരു കൊല്ലംവരെ ശിക്ഷിക്കാനും ചെക്കില്‍ പറഞ്ഞ തുകയുടെ രണ്ടിരട്ടി പണം പിഴയായി അടയ്ക്കാനും ക്രിമിനല്‍ കോടതികള്‍ക്ക് അധികാരം നല്‍കുന്നതാണ് 138-ാം വകുപ്പ്.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, എങ്ങനെയാണ് കുറ്റം നിര്‍വചിക്കേണ്ടത് എന്നാണ്. അക്കൗണ്ടില്‍ പണമില്ല എന്നതിനാല്‍ ചെക്ക് മടങ്ങുന്നതല്ല കുറ്റം, മറിച്ച് ചെക്കില്‍ പറയുന്ന പണം നല്‍കാന്‍ നിയമം അനുശാസിക്കുന്ന ദിവസത്തിനുള്ളില്‍ നോട്ടീസ് മുഖേന ആവശ്യപ്പെട്ടതിന് ശേഷം,നിശ്ചിത സമയത്തിനുള്ളില്‍ മടക്കിക്കൊടുത്തില്ലെങ്കിലാണ് കുറ്റം. ഇതിനെ ഒന്നുകൂടി ലളിതവല്‍ക്കരിച്ചാല്‍ ഒരാള്‍ക്ക് കൊടുക്കാനുള്ള പണം ഇത്ര ദിവസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ ജയില്‍ശിക്ഷയും പിഴയും. ഇത് ബാങ്കിങ് മേഖലയിലെ ഇടപാടുകളെ ശക്തിപ്പെടുത്തുന്നതാണോ? അതോ സാധാരണ ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വാങ്ങുന്ന വായ്പ പണം കൊടുത്തില്ലെങ്കില്‍ ജയില്‍ശിക്ഷ കൊടുക്കുന്ന നിയമമാണോ? ഇങ്ങനെ ഒരു കുറ്റം നിലവില്‍ വന്നതുകൊണ്ട്, ബാങ്കിങ് വിശ്വാസ്യത ശക്തിപ്പെടുമോ?

ആവശ്യക്കാരന് പണം കിട്ടിയാല്‍ , അതിന് ഈടായി എന്തും കൊടുക്കുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വട്ടിപ്പലിശക്കാരും ബ്ലേഡ് കമ്പനികളും പുതുതലമുറയില്‍പ്പെട്ട ബാങ്കുകളും ആക്ട് 66/88 വന്നതോടുകൂടി ശക്തമായിരിക്കുകയാണ്. ആവശ്യക്കാരന് പണം കൊടുത്തതിന് ശേഷം അവരുടെ കൈയില്‍നിന്ന് ഒപ്പിട്ട ചെക്ക് വാങ്ങിച്ച് സാധാരണ ജനങ്ങളെ കടക്കെണിയിലാക്കുക എന്നത് മാത്രമാണ് ആക്ട് 66/88 കൊണ്ടുണ്ടായ ഗുണം. പണം തിരിച്ചുകൊടുത്തില്ലെങ്കില്‍ അത് തിരിച്ചുവാങ്ങിക്കാന്‍ സിവില്‍ കോടതികളും സിവില്‍ നടപടിക്രമങ്ങളുമുണ്ട്. പക്ഷേ, അവിടെ കേസ് കൊടുക്കാന്‍ കോര്‍ട്ട് ഫീസ് കെട്ടിവയ്ക്കണം. എന്നാല്‍ , ആക്ട് 66/88 പ്രകാരം കോര്‍ട്ട് ഫീസ് അടയ്ക്കാതെ കേസ് കൊടുക്കാം. ജയില്‍ശിക്ഷ എന്ന ഉമ്മാക്കി കാണിച്ച് സാധാരണ ജനങ്ങളെ പേടിപ്പിക്കാന്‍ വട്ടിപ്പലിശക്കാര്‍ക്കും ബ്ലേഡ് കമ്പനികള്‍ക്കും പുത്തന്‍തലമുറ ബാങ്കുകള്‍ക്കും അവസരം നല്‍കുകയാണ് ആക്ട് 66/88. കോര്‍ട്ട് ഫീസ് പോലുമില്ലാതെ ഇത്തരക്കാര്‍ക്ക് സാധാരണക്കാരെ ക്രിമിനല്‍ കോടതിയിലെത്തിക്കാം.

തിരിച്ചുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ മാത്രമാണ് സാധാരണക്കാര്‍ കടംവാങ്ങുക. പക്ഷേ, ആക്ട് 66/88 നിലവില്‍ വന്നതോടെ വട്ടിപ്പലിശക്കാരും മറ്റും സാധാരണക്കാരെ ഭ്രമിപ്പിക്കുന്ന രീതിയില്‍ പണം കടം നല്‍കുകയും അവരുടെ കൈയില്‍നിന്ന് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ വാങ്ങിവയ്ക്കുകയും പിന്നീട് ഇഷ്ടമുള്ള പണം ചെക്കില്‍ എഴുതി ജയില്‍ ശിക്ഷ എന്ന വാളുകാണിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നു. അതായത് ബാങ്കിങ് മേഖലയിലെ ഇടപാടുകളെ ശക്തിപ്പെടുത്തണമെന്ന സദുദ്ദേശ്യത്തോടെ വന്ന ആക്ട് 66/88 വട്ടിപ്പലിശക്കാരെയുള്‍പ്പെടെ സഹായിക്കാനാണ് ഉപകരിക്കുന്നത്. ആക്ട് 66/88 പ്രകാരമുള്ള 17-ാം അധ്യായത്തെ വിശകലനംചെയ്ത് ധാരാളം വിധികള്‍ ഇന്ത്യയിലെ പല ഹൈക്കോടതികളും സുപ്രീം കോടതിയും പ്രസ്താവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 53-ാം വകുപ്പ് പ്രകാരം കുറ്റംചെയ്ത വ്യക്തിക്ക് കൊടുക്കേണ്ട ശിക്ഷകളെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വധശിക്ഷ, ജീവപര്യന്തം, സാധാരണ തടവ്, കഠിനതടവ്, സ്വത്ത് കണ്ടുകെട്ടല്‍ , പിഴ എന്നിവയാണ് ശിക്ഷകള്‍ . ഇന്ത്യന്‍ ശിക്ഷാനിയമം 64-ാം വകുപ്പ് പറയുന്നത് കുറ്റവാളിക്ക് പിഴശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ പിഴ അടച്ചില്ലെങ്കില്‍ അതിനുള്ള ശിക്ഷ കൂടി കൊടുക്കാന്‍ അധികാരമുണ്ടെന്നാണ്. ക്രിമിനല്‍ നടപടി നിയമം 357 (1) പ്രകാരം കുറ്റവാളിക്ക് പിഴ ശിക്ഷ വിധിച്ചാല്‍ ആ പിഴ മുഴുവനോ ഒരു ഭാഗമോ നഷ്ടം വന്നയാള്‍ക്ക് നല്‍കാന്‍ കോടതിക്ക് അധികാരം നല്‍കുന്നുണ്ട്്. 357(3) പ്രകാരം പിഴസംഖ്യയുടെ നിശ്ചിത തുക കേസുമായി ബന്ധപ്പെട്ട് നഷ്ടം വന്ന ആള്‍ക്ക് കൊടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. പക്ഷേ, ഇത്തരം നഷ്ടപരിഹാരം 357(3) പ്രകാരം കൊടുക്കുമ്പോള്‍ അതിനെ ശിക്ഷയായി കാണാനാകില്ല. നഷ്ടപരിഹാരം ഇന്ത്യന്‍ ശിക്ഷാനിയമം 53-ാം വകുപ്പ് പ്രകാരം ശിക്ഷയല്ലാത്തതിനാലാണിത്. ഇന്ത്യന്‍ ശിക്ഷാനിയമം 64 പ്രകാരം പിഴശിക്ഷയ്ക്കു മാത്രമേ അത് അടച്ചില്ലെങ്കില്‍ വീണ്ടും ജയില്‍ശിക്ഷ കൊടുക്കാന്‍ കഴിയൂ. നിയമം ഇങ്ങനെയിരിക്കെ സുപ്രീം കോടതി 2002ല്‍ പുറപ്പെടുവിച്ച ഒരു വിധിപ്രകാരം നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ വീണ്ടും ജയില്‍ശിക്ഷ നല്‍കാമെന്ന് ഭരണഘടനയുടെ അനുഛേദം 141 പ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഈ വിധി വന്നത്.

ഭരണഘടനയുടെ 141-ാം അനുഛേദം പറയുന്നത് സുപ്രീം കോടതി ഒരു നിയമം പ്രസ്താവിച്ചാല്‍ അത് എല്ലാ കോടതികള്‍ക്കും ബാധകമാണെന്നാണ്. ഇതിന്റെ പരിണതഫലം ചെക്ക് കേസുകളില്‍ കുറ്റം ചെയ്തതിന് ജയില്‍ശിക്ഷയും നഷ്ടപരിഹാരവും വിധിച്ചാല്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നഷ്ടപരിഹാരം കൊടുക്കാനുള്ള കഴിവില്ലെങ്കില്‍ അതിന് വീണ്ടും ശിക്ഷ അനുഭവിക്കണമെന്നതാണ്. ഈ വിധികള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത് പാര്‍ലമെന്റില്‍ ആക്ട് 66/88 ലെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ശക്തിപകരുക എന്ന സദുദ്ദേശ്യത്തിലാണ്. പക്ഷേ ഇതും വട്ടിപ്പലിശക്കാരെയും ബ്ലേഡുകാരെയും പുത്തന്‍ തലമുറ ബാങ്കുകളെയും കരുത്താര്‍ജിക്കാനാണ് സഹായിച്ചതെന്നാണ് യാഥാര്‍ഥ്യം.

ഒരാള്‍ ശിക്ഷയും പിഴ കൊടുക്കാനാകാതെ അതിന്റെ ശിക്ഷയും അനുഭവിച്ചുകഴിഞ്ഞാല്‍ സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി നിയമം 421 പ്രകാരം ആ വ്യക്തിയുടെ സ്വത്തില്‍നിന്ന് പിഴസംഖ്യ വസൂലാക്കാറില്ല. ക്രിമിനല്‍ നടപടി നിയമം 421 പ്രകാരം പിഴ അടയ്ക്കാതെ ജയില്‍ശിക്ഷ അനുഭവിച്ച് കഴിഞ്ഞാല്‍ പ്രത്യേക കാരണമില്ലാതെ ആ വ്യക്തിയുടെ സ്വത്തില്‍നിന്ന് പിഴസംഖ്യ ജപ്തി മുഖേന വസൂലാക്കരുത്. എന്നാല്‍ , 357(1) പ്രകാരം നഷ്ടപരിഹാരം വിധിച്ചിട്ടുണ്ടെങ്കില്‍ ഇതാവാം. പക്ഷേ 357(3) പ്രകാരമാണ് നഷ്ടപരിഹാരം വിധിച്ചതെങ്കില്‍ അത് വസൂലാക്കുന്നത് ക്രിമിനല്‍ നടപടിനിയമം 421 അംഗീകരിക്കുന്നില്ല. എന്നാല്‍ , കേരള ഹൈക്കോടതി 2006ല്‍ പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞിരിക്കുന്നത്, നഷ്ടപരിഹാരം വിധിച്ചതിന് ശേഷം അത് കൊടുക്കാതെ മേല്‍പ്പറഞ്ഞ സുപ്രീം കോടതി വിധിയില്‍ പറഞ്ഞതുപോലെ നഷ്ടപരിഹാരം കൊടുക്കാത്തതിനുള്ള ശിക്ഷയും അനുഭവിച്ചതിന് ശേഷം ആ വ്യക്തിയുടെ സ്വത്തില്‍നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാമെന്നും അതിന് പ്രത്യേക കാരണമൊന്നും കാണിക്കേണ്ടെന്നുമാണ്. ഈ വിധി പുനഃപരിശോധിക്കുന്നതിന് ഹൈക്കോടതിതന്നെ ഡിവിഷന്‍ ബെഞ്ചിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ 147-ാം വകുപ്പ് പ്രകാരം കക്ഷികള്‍ക്ക് ചെക്ക് കേസുകള്‍ ഒത്തുതീര്‍ക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. പക്ഷേ, 2010ല്‍ സുപ്രീം കോടതിയില്‍നിന്ന് വന്ന വിധിപ്രകാരം കേസ് ഒത്തുതീര്‍ക്കുന്നതില്‍ കാലതാമസം വന്നാല്‍ ചെക്ക് സംഖ്യയുടെ നിശ്ചിത ശതമാനം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൊടുക്കണം. ക്രിമിനല്‍ നടപടി നിയമപ്രകാരം കേസിന്റെ ഏതു ഘട്ടത്തില്‍ വേണമെങ്കിലും കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ഇതിന് സമയപരിധി ഇല്ല. എന്നാല്‍ , ചെക്ക് കേസുകളില്‍ ഒത്തുതീര്‍പ്പിന് താമസം വരുമ്പോള്‍ കീഴ്ക്കോടതികളിലാണെങ്കില്‍ ചെക്കിലെ പണത്തിന്റെ 10 ശതമാനവും ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ആണെങ്കില്‍ 15 ശതമാനവും സുപ്രീം കോടതിയിലാണെങ്കില്‍ 20 ശതമാനവും ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൊടുത്താല്‍മാത്രമേ ഒത്തുതീര്‍പ്പ് അംഗീകരിക്കേണ്ടതുള്ളൂ എന്നാണ് സുപ്രീം കോടതി ഭരണഘടനയുടെ 141-ാം അനുഛേദപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്.

2011ല്‍ പ്രസ്താവിച്ച മറ്റൊരു വിധിയില്‍ , ചെക്ക് കേസുകളില്‍ ശിക്ഷ വിധിക്കുന്ന കോടതി ക്രിമിനല്‍ കോടതിയായും സിവില്‍ കോടതിയായും പ്രവര്‍ത്തിക്കണമെന്നും ചെക്ക് കേസില്‍ ശിക്ഷ വിധിക്കുമ്പോള്‍ ചെക്കില്‍ പറയുന്ന പണത്തിന്റെ ഒമ്പത് ശതമാനം പലിശകൂടി കണക്കാക്കി ശിക്ഷ വിധിക്കണം എന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.

ആക്ട് 66/88 ഉം അതോടനുബന്ധിച്ച് വന്ന വിധികളും അതിന്റെ ലക്ഷ്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇന്ത്യയിലെ ക്രിമിനല്‍ കോടതികളിലുള്ള കേസുകളുടെ കണക്കെടുത്താല്‍ പകുതിയിലധികവും ചെക്ക് കേസുകളാണെന്ന് കാണാം. കേരള ഹൈക്കോടതിയില്‍ വരുന്ന ക്രിമിനല്‍ റിവിഷന്‍ ക്രിമിനല്‍ അപ്പീലുകളും പകുതിയിലധികവും ചെക്ക് കേസുമായി ബന്ധപ്പെട്ടതാണ്്. ആക്ട് 66/88 പ്രകാരം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടില്‍ വന്ന 17-ാം അധ്യായം ബാങ്കിങ് മേഖലയിലെ ഇടപാടുകളെ ശക്തിപ്പെടുത്തുകയല്ല, വട്ടിപ്പലിശക്കാര്‍ക്കും ബ്ലേഡ് കമ്പനികള്‍ക്കും പുത്തന്‍ തലമുറ ബാങ്കുകള്‍ക്കും സഹായകമായിത്തീരുകയാണുണ്ടായതെന്നാണ് ഇത് കാണിക്കുന്നത്. സാധാരണക്കാരുടെ അത്യാവശ്യമായ കേസുകള്‍ തീര്‍ക്കാന്‍പോലുമാകാതെ ചെക്ക് കേസുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് കോടതികള്‍ .

ബ്ലേഡ് കമ്പനിക്കാരും വട്ടിപ്പലിശക്കാരും പുത്തന്‍ തലമുറ ബാങ്കുകളും നല്‍കുന്ന മോഹനവാഗ്ദാനങ്ങളില്‍ വീണ് കേസുമായി നട്ടംതിരിയുന്ന സാധാരണക്കാരെ രക്ഷിക്കാന്‍ ആക്ട് 66/88 പ്രകാരമുള്ള അധ്യായം 17 നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടില്‍ നിന്ന് നീക്കണം. പുരോഗമന പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും പാര്‍ലമെന്റ് അംഗങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം.

No comments: